My Area

Get going... You are safe in my area!

Tag: ദൈവം

ഭാജനാമൃതം

അന്ടന്കാക്ക കൊണ്ടക്കാരീ
അച്ചുവെല്ല തൊണ്ടക്കാരീ
അയ്യാരെട്ടു പല്ലുക്കാരീ
അയിരമീനു കണ്ണുക്കാരീ

രണ്ടക്ക രണ്ടക്ക രണ്ടക്ക രണ്ടക്ക….

 

ഈ പാട്ട് ഒരു ഹിന്ദു ഭക്തി ഗാനമാണെന്നു ഒരു ചേട്ടന്‍… അതിന്റെ അര്‍ത്ഥം ഇങ്ങനെ…

 

“അന്ടന്കാക്ക കൊണ്ടക്കാരീ”

കൊണ്ടക്കാരി എന്നത് മദുര മീനാക്ഷി അമ്മാനെ ഉദ്ദേശിച്ചതാണ്… കണ്ടിട്ടില്ലേ, ഒരു കൊണ്ട കെട്ടി വെച്ചിരിക്കുന്നത്. അണ്ഡം എന്നാല്‍ ലോകം. സൊ, ലോകത്തെ രക്ഷിക്കൂ മദുര മീനാക്ഷീ..

 

“അച്ചുവെല്ല തൊണ്ടക്കാരീ”

ശര്‍ക്കര/കരിപ്പട്ടി പോലെ മധുരമുള്ള ശബ്ദമുള്ളവളെ…

 

“അയ്യാരെട്ടു പല്ലുക്കാരീ”

അയ്യാറെട്ട് = അഞ്ചു ആറ് എട്ടു…

അഞ്ചു = നമ: ശിവായ

ആറ് = ശരവണ ഭവ

എട്ടു = നമോ നാരായണായ

 

ശിവന്‍, മുരുകന്‍, വിഷ്ണു… എന്നിവരൊക്കെ സ്വന്തം പല്ല് പോലെ വച്ചിരിക്കുന്നവളെ…

 

“അയിരമീനു കണ്ണുക്കാരീ”

മീന്‍ പോലത്തെ കണ്ണുള്ളവള്‍ – മദുര മീനാക്ഷി തന്നെ…

 

“രണ്ടക്ക രണ്ടക്ക രണ്ടക്ക”

പൊതുവേ ഹിന്ദു ദൈവങ്ങളുടെ വീട്ടിലൊക്കെ രണ്ടു അക്ക ഉണ്ടാവാറുണ്ട്… വിഷ്ണുവിന്റെ വീട്ടില്‍- ശ്രീദേവി-ഭൂദേവി. ശിവന്റെ വീട്ടില്‍ പാര്‍വ്വതിയും ഗംഗയും. മുരുകന്റെ വീട്ടില്‍ വള്ളിയും ദേവയാനിയും. അതാണ്‌ ഈ രണ്ടക്ക രണ്ടക്ക രണ്ടക്ക….

രത്നാകരന്‍ മുതല്‍ ബാലുമാഷ് വരെ

ഡിസ്ക്ലൈമര്‍: ഈ ഒരു പോസ്റ്റ് കൊണ്ട്, ആരെങ്കിലും നന്നാവണം എന്നെനിക്ക് നിര്‍ബ്ബന്ധം ഒന്നുമില്ല. വായിക്കുന്നവര്‍ക്ക് കമന്റ് ഇടാനുള്ള സൌകര്യം ഉണ്ട്.

ഒരു കാട്ടില്‍, കള്ളനായി ജീവിച്ച രത്നാകരന്‍, മോശപ്പെട്ട ആ തൊഴില്‍ വിട്ട്, നല്ലവനായി. ഈശ്വരനെ ധ്യാനിച്ച് തപസ്സിലിരുന്ന അവനെ ചിതല്‍ മൂടി. അങ്ങനെ വാത്മീകത്താല്‍ മൂടപ്പെട്ടവനെ സപ്തര്‍ഷികള്‍ വാത്മീകി എന്ന് വിളിച്ചു. ആ വാത്മീകി എഴുതിയ ഒരു കഥയാണ്, രാമായണം. -ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ലേ? അതെ. ഇനി പറയാന്‍ പോകുന്നതും എല്ലാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ. പക്ഷേ പലരും അത് മറന്നു പോയി എന്ന് പൊന്നമ്പലത്തിനു തോന്നുന്നു! (ങെ ഇതെന്താ ഞാനും പടം വരക്കാന്‍ തുടങ്ങിയോ ഭഗവാനേ?!)

രാമായണവും മഹാഭാരതവും ഭാരതത്തിന്റേതെന്ന് കരുതപ്പെടുന്ന രണ്ട് ഇതിഹാസങ്ങള്‍ ആണ്. ഇതിഹാസം എന്നത് ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതി + ഇഹ + ആസം (ഇങ്ങനെ ഇവിടെ സംഭവിച്ചിരുന്നു) എന്നാണ്. പക്ഷേ ഇപ്പോ ചിലര്‍ പറയുന്നത് കേട്ടാല്‍ തോന്നും, ഇതി + ഹാസം ആണെന്ന്.

രാമായണത്തിനും മഹാഭാരതത്തിനും ഉള്ള ഒരു പ്രധാന വ്യത്യാസം എന്നത്, ഒരു മനുഷ്യന്‍ എങ്ങനെ ആകരുത് എന്നതാണ് മഹാഭാരതം പറയുന്നത്. ഒരു മനുഷ്യന്‍ എങ്ങനെ ആകണം എന്നത് രാമായണവും പറയുന്നു. നോക്കാം,

രാമന്‍ – നല്ല മകന്‍, നല്ല ജ്യേഷ്ഠന്‍, നല്ല ശിഷ്യന്‍, നല്ല യോദ്ധാവ്, നല്ല ഭര്‍ത്താവ്, നല്ല രാജാവ്, നല്ല യജമാനന്‍.
സീത – നല്ല മകള്‍, നല്ല സഹോദരി, നല്ല ഭാര്യ, നല്ല അമ്മ.
ലക്ഷ്മണന്‍ – നല്ല മകന്‍, നല്ല അനിയന്‍, നല്ല ശിഷ്യന്‍, നല്ല യോദ്ധാവ്.
ഹനുമാന്‍ – നല്ല സേവകന്‍, നല്ല തോഴന്‍, നല്ല ദൂതന്‍, നല്ല സംഗീതജ്ഞന്‍, നല്ല മദ്ധ്യസ്ഥന്‍, വാഗ്ചാതുര്യമുള്ളവന്‍.
രാവണന്‍ – നല്ല അച്ഛന്‍ (പില്‍ക്കാലത്ത്) ‍, ഈശ്വര വിശ്വാസി. (സ്വന്തം നാശത്തിനു കാരണം വേറെ ഉണ്ട്)

ധര്‍മ്മപുത്രന്‍ – യുദ്ധത്തില്‍ ദ്രോണരെ ചതിക്കുന്നു. സ്വാര്‍ത്ഥന്‍, ധൂര്‍ത്തന്‍, ചൂതാടി.
ഭീമന്‍ – ആവശ്യമുള്ളപ്പോള്‍ ചിന്തിക്കാത്തവന്‍. എല്ലാരാലും കളിയാക്കപ്പെടുന്നവന്‍.
അര്‍ജ്ജുനന്‍ – അഹങ്കാരി.
കര്‍ണ്ണന്‍ – ആത്മവിശ്വാസം ഇല്ലാത്തവന്‍. ധൂര്‍ത്തന്‍ (അമിതമായ ദാനശീലം)
സുയോധനന്‍ – അമ്മാവന്റെ വാക്കുകള്‍ മാത്രം കേള്‍ക്കുന്നവന്‍ (സ്വയം ചിന്തിക്കാത്തവന്‍)
ശകുനി – പക്ഷഭേദം

പക്ഷേ, എല്ലാരും ഒരുപോലെ ചിന്തിക്കണം എന്ന് നമുക്ക് വാശിപിടിക്കാന്‍ പാടില്ലല്ലൊ.

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം”

എന്ന മട്ടില്‍, ദോഷൈകദൃക്കുകള്‍ ഒരുപാട് കാണും. ഓരോ കൃതിയും, അതെഴുതിയ ആള്‍ എന്തുദ്ദേശിച്ച് എഴുതിയിരിക്കുന്നു എന്ന് അറിഞ്ഞ് വായിക്കുന്നതാണ് ഉത്തമം. ഇതിഹാസങ്ങളിലും മറ്റും അത് പറഞ്ഞിട്ടും ഉണ്ട്.

രാമന്‍ എന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രം ആയിരിക്കാം, ജീവിച്ചിരുന്ന ഒരു വ്യക്തി ആയിരിക്കാം. അതില്‍ കാര്യമില്ല. നമ്മള്‍ ജീവിക്കുന്ന ‘ഇന്ന്’ എന്ന ദിവസം, അതിന്റെ ഔചിത്യത്തെ കുറിച്ചാകണം നമ്മള്‍ ചിന്തിക്കേണ്ടത്. ഉദാഹരണം: മഹാത്മാ ഗാന്ധി, ഒരു നാല് തലമുറകഴിയുമ്പോള്‍ ഇന്ന് രാമായണത്തെ എതിര്‍ത്തവരുടെ പിന്‍‌ഗാമികള്‍ ഉറപ്പായും പറയും, ഗാന്ധി എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നില്ല എന്ന്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ കഥയാണെന്ന് (അത് ഇപ്പൊ തന്നെ പലരും പറഞ്ഞ് തുടങ്ങി). ഗാന്ധിയുടെ ഫോട്ടോയും വീഡിയോയും എല്ലാം ഗ്രാഫിക്സ് ആണെന്ന്. കാരണം, എന്തുകൊണ്ടാണോ രാമന്‍ എന്നൊരു വ്യക്തി ജീവിച്ചിരിക്കാനിടയില്ലാ എന്ന് ഇവര്‍ പറയുന്നുവോ അതേ കാരണം തന്നെ ഗാന്ധിക്കും സ്യൂട്ട് ആവും! ഇത്ര കഷ്ടതകള്‍ ആരും അനുഭവിക്കില്ല, ഗാന്ധി ഗുജറാത്തിയാണ്! എന്നൊക്കെ…

പിന്നെ ഒരു വാദ പ്രതിവാദങ്ങള്‍ക്കായി വേണമെങ്കില്‍ ഒരു കാര്യം കൂടി പറയാം. പെറ്റ തള്ളയെ ഒറ്റയ്ക്കാക്കീട്ട് നാട് വിട്ടു പോയി എന്ന് യേശുകൃസ്തുവിനെ കുറിച്ച് ആരും പറയില്ല. പക്ഷേ, കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു പോയ രാമനെ പറയാം, അതിനു കാരണം എന്താണെങ്കിലും. (കര്‍ത്താവേ എന്നോട് പൊറുക്കേണമേ.)

ഇനി ശകലം ‘***ഹത്യ’…

ബീ ജേ പ്പീ, എന്ന പേരില്‍, തുടങ്ങീട്ട് 30 കൊല്ലം പോലും തികയാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി, അവര്‍ രാമന്റെ പടം തങ്ങളുടെ പോസ്റ്ററില്‍ അച്ചടിച്ചു എന്ന കാരണത്താല്‍, ബീജേപ്പീയുമായി യാതൊരു ബന്ധവും ഇല്ലാത്ത ‘ഹിന്ദു മത’ വിശ്വാസികള്‍ ആരാധിക്കുന്ന ശ്രീ രാമനെ പുലഭ്യം പറയുന്ന എല്ലാരുടേം ‘കണ്ണിലെ ഉണ്ണി’ ആയ ‘പ്രിയ ബ്ലോഗര്‍’മാരുടെ ശ്രദ്ധക്ക്. ഉടയവര്‍ ഇല്ലാത്ത അടഞ്ഞ വാതിലുകള്‍ ഉള്ള ബ്ലോഗ് പോലത്തെ ഒരു സ്ഥലത്ത് നിന്നു മാത്രമേ നിങ്ങള്‍ക്ക് ഇങ്ങനെ കുരക്കാനാകൂ. പുറത്തിറങ്ങി, ഒരു പൊതു വേദിയില്‍ സംസാരിച്ചാല്‍, ജോഡിയില്ലാത്ത ചെരുപ്പുകള്‍ക്കായുള്ള പുതിയ ഷോറൂം തുറക്കാനും മാത്രമുള്ള ചെരുപ്പുകള്‍ നിങ്ങള്‍ക്ക് കിട്ടും.

സമരവും, വികസനവും നടത്തുന്നത് മനുഷ്യന്‍ തന്നെ. മനുഷ്യന്‍ ചെയ്യുന്ന സമരത്തിനു മനുഷ്യനെ മാത്രം പഴിക്കുക. യുക്തിവാദികള്‍ മോശം ആള്‍ക്കാരല്ല. യുക്തിവാദികള്‍ക്ക് ദൈവം ഇല്ല എന്ന് എത്രത്തോളം വിശ്വസിക്കാമോ, അത്ര തന്നെ ആസ്തികര്‍ക്ക്, ദൈവത്തില്‍ വിശ്വസിക്കാനും അവകാശമുണ്ട്.

ഇന്‍ഫോ: തൂത്തുക്കുടിയിലെ ഷിപ്പിങ് കമ്പനികളില്‍, നമ്മുടെ കേന്ദ്രമന്ത്രി ടി ആര്‍ ബാലുവിന് എത്ര കമ്പനികളില്‍ അംഗത്വം ഉണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമൊ? സ്വന്തം കമ്പനികള്‍ക്കായി സര്‍ക്കാര്‍ ചിലവില്‍ കപ്പല്‍ പാത! സര്‍ക്കാരിന് വര്‍ഷം 21 കോടി… ബാലു അണ്ണനൊ?

രത്നാകരന്‍ എന്നാല്‍ കടല്‍ എന്ന് അര്‍ത്ഥം. രത്നാകരന്‍ കള്ളനായിരുന്നു. പിന്നെ നന്നായി. ചിലപ്പൊ ബാലുമാഷും നന്നാവുമായിരിക്കും അല്ലെ?

പിന്‍‌കുറിപ്പ്: എവിടെയോ തുടങ്ങി, എവിടെയോ നിര്‍ത്തി. എന്നാലും ഞാന്‍ എനിക്കു പറയാനുള്ള പലതും പറഞ്ഞിട്ടുണ്ട്.

വര്‍ണ്ണം, ആശ്രമം

ആദിമ കാലങ്ങളില്‍ മനുഷ്യ സമൂഹത്തിന് കൃഷിയും കച്ചവടവും മാത്രമായിരുന്നു മാത്രമായിരുന്നു തൊഴില്‍. കാലപ്പോക്കില്‍, ഓരോ തൊഴിലിനും പ്രത്യേക കഴിവുള്ളവര്‍ ഉണ്ടായി. അങ്ങനെ കൃഷിക്കാരനും കച്ചവടക്കാരനും വേട്ടക്കാരനും ഒക്കെ ഉണ്ടായി. സംസ്കാരികമായ പുരോഗതിയോടൊപ്പം വൈവിധ്യമാര്‍ന്ന തൊഴിലുകളും വന്നെത്തി. അങ്ങനെ കൊല്ലനും ആശാരിയും ഉണ്ടായി. ഇങ്ങനെ, തൊഴില്‍ വിദഗ്ധര്‍ ഉണ്ടായപ്പോള്‍ സാമൂഹ്യ പുരോഗതിയും ഉണ്ടായി.

ശതവാഹന രാജവംശത്തിന്റെ കാലത്ത് തന്നെ തൊഴില്‍ അടിസ്ഥാനമാക്കി സമൂഹത്തില്‍ തരം തിരിവുകള്‍ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി. പ്രധാനമായും, ബ്രാഹ്മണര്‍ ആത്മീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും സമൂഹത്തിന്റെ മേല്‍തട്ടിലാവുകയും ചെയ്തു. അതിനര്‍ത്ഥം കീഴ്ജാതിയില്‍ പെട്ടവരെ ഹിന്ദു മതം തള്ളിപ്പറയുന്നു എന്നല്ല. ഏറ്റവും നല്ല ഉദാഹരണം, വ്യാസന്‍. വ്യാസന്‍ ഒരു മുക്കുവ സ്ത്രീയുടെ മകനായിരുന്നു. അതേ വ്യാസന്‍ തന്നെയാണ് വേദോപനിഷത്തുക്കളും, മഹാഭാരതവും എഴുതിയതും.

ഒരു നവജാത ശിശുവിന്റെ വര്‍ണ്ണം ജ്യോതിശാസ്ത്രപരമായാണ് നിശ്ചയിക്കപ്പെടുന്നത്. അല്ലാതെ പാരമ്പര്യം അല്ല. ഒരു ശൂദ്രന് ജനിക്കുന്ന കുട്ടി ബ്രാഹ്മണനാകാം. മറിച്ചും. പൊതുവേ വര്‍ണ്ണം എന്നത് പാരമ്പര്യമായി തെറ്റിധരിക്കപ്പെട്ട് വരുന്നു.

വര്‍ണ്ണം എന്നത് തൊഴില്‍‌പരമാ‍യ തരം തിരിക്കലാണ്. ആ തരം തിരിക്കല്‍ സമൂഹത്തിന്റെ സുഗമമാ‍യ പ്രവര്‍ത്തനത്തിന് ഒരു ഊക്കം ആണ്. ഭാഗ്യദോഷത്തിന് ഇന്ന് ഈ വ്യവസ്ഥയെ അതിന്റെ അര്‍ത്ഥത്തിലല്ല ആരും കാണുന്നത്. വര്‍ണ്ണങ്ങളെ കുറിച്ചുള്ള ഏറ്റവും പഴയ തെളിവുകള്‍ കിട്ടുന്നത് ഋഗ്വേദത്തിലെ പുരുഷ സൂക്തത്തില്‍ (10.90) നിന്നാണ്.

मुखं किमस्य कौ बाहू का ऊरू पादा उच्येते ॥
ब्राह्मणो अस्य मुखमासीद बाहू राजन्यः कर्तः ।
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ॥

‘ബ്രാഹ്മണന്‍ മഹാപുരുഷന്റെ വായില്‍ നിന്നും, ക്ഷത്രിയന്‍ കൈകളില്‍ നിന്നും, വൈശ്യന്‍ തുടകളില്‍ നിന്നും, ശൂദ്രന്‍ പാദത്തില്‍ നിന്നും വന്നു എന്നാണ്. പുരുഷനെ ഒരു സമൂഹമായി കണ്ടാല്‍ അത് മനസ്സിലാവുകയും ചെയ്യും. എന്നും ഈശ്വര കാര്യങ്ങള്‍ക്കാണ് നാം ഭാരതീയര്‍ പ്രാധാന്യം നല്‍കിയത്. അതു കൊണ്ട് തന്നെ അത് വദനസ്ഥിതമായി. ക്ഷത്രിയം എന്നത് ബലമാണ്‌‍. വണികമാണ് ഒരു നാടിന്റെ സാമ്പത്തിക ശക്തി. അതുകൊണ്ടാണ് സമൂഹം പുരോഗതിയിലേക്ക് നടക്കുന്നത്. സേവനമാണ് എല്ലാത്തിനും അടിസ്ഥാനം. അല്ലാതെ ബ്രാഹ്മണന്‍ മുഖത്തു നിന്നും ഉണ്ടായതിനാല്‍ പാദത്തില്‍ ഉണ്ടായ ശൂദ്രന്‍ ഒരിക്കലും താഴ്ന്നവനാകുന്നില്ല. കാരണം ഈശ്വരന്റെ പാദത്തിനേക്കാള്‍ മഹത്തരമല്ല മുഖം, മുഖത്തേക്കാള്‍ ഒട്ടും തന്നെ കുറഞ്ഞതല്ല പാദം. കാരണം ഈശ്വരന്‍ അനാദിയാണ്, ഈശ്വരനില്‍ നിന്നാണ് എല്ലാരും ഉണ്ടായത്.‘- ഇത് പുരുഷ സൂക്തം പറയുന്നത്.

ഈ നാല് ഭാഗവും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹത്തിന്റെ സുസ്ഥിരത നിലനില്‍ക്കൂ. ഇവിടെയാണ് കര്‍മ്മത്തിന്റെ പ്രാധാന്യം വരുന്നത്. ഓരോരുത്തരും അവരവരുടെ കര്‍മ്മത്തോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.

വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ എന്നാല്‍ സമൂഹത്തിനെ എങ്ങിനെ തരം തിരിച്ചിരിക്കുന്നു, ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെ പകുത്തിരിക്കുന്നു എന്നതാണ്. തരംതിരിവുകള്‍ ഇങ്ങനെ:

* ബ്രാഹ്മണന്‍- “അറിവുള്ളവന്‍” (അദ്ധ്യാപകന്‍, വൈദ്യന്‍, ഭാഷാപണ്ഡിതന്‍…)
* ക്ഷത്രിയന്‍- “ധൈര്യമുള്ളവന്‍” (രാജാവ്, പടയാളി…)
* വൈശ്യന്‍- “(കച്ചവട) ബുദ്ധിയുള്ളവന്‍”
* ശൂദ്രന്‍- “സേവന സന്നദ്ധത്യുള്ളവന്‍”

മേല്‍പ്പറഞ്ഞതിന്റെ അര്‍ത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവന്‍ ആരായാലും അവന്‍ ബ്രാഹ്മണനാണ്. ധൈര്യമുള്ളവന്‍ ആരായാലും അവന്‍ ക്ഷത്രിയനാണ്.

ആശ്രമങ്ങള്‍ എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ നാലായി തിരിച്ചതാണ്. ഒരു മനുഷ്യായുസ്സ് 100 വയസ്സ് എന്ന മുന്‍‌വിധിയിലാണ് ആശ്രമ വ്യവസ്ഥ. ഓരോ ആശ്രമത്തിലും കര്‍മ്മങ്ങള്‍ ഓരോന്നാണ്. അതിങ്ങനെ:

* ബ്രഹ്മചര്യം: വിദ്യാഭാസം
* ഗൃഹസ്താശ്രമം: ലൌകികം, കുടുമ്പം, തൊഴില്‍
* വാനപ്രസ്ഥം: വിശ്രമ ജീവിതം
* സന്യാസം: ഈശ്വര സാക്ഷാത്കാരം (സം=സര്‍വ്വം, ന്യാസം=ഉപേക്ഷിക്കുക)

ആശ്രമങ്ങളിലെ ഉത്തരവാദിത്തങ്ങളാണ്, ഹിന്ദു മതം എന്നും ഉയര്‍ത്തി പിടിച്ചിട്ടുള്ള “ധര്‍മ്മം”. ഈ ആശ്രമങ്ങള്‍ വര്‍ണ്ണത്തിന് അതീതമാണ്. എല്ലാ വര്‍ണ്ണജരും ആശ്രമം അനുഷ്ടിക്കേണ്ടവരാണ് എന്ന് യജുര്‍വ്വേദം ഉപദേശിക്കുന്നു. കാലപ്പോക്കില്‍, പുരുഷസൂക്തത്തെ പലരും തെറ്റായി വ്യാഖ്യാനിക്കുകയും ഉണ്ടായി.

ഹിന്ദു പുരാണങ്ങളില്‍ വളരെ പ്രധാനിയായ വിശ്വാമിത്ര മഹര്‍ഷി, ആദ്യകാലങ്ങളില്‍ രാജാവായിരിക്കുകയും (ക്ഷത്രിയന്‍), പില്‍കാലത്ത് ബ്രാഹ്മണനാവുകയും ചെയ്തു. അതുപോലെ തന്നെ വ്യാസന്‍ മുക്കുവസ്ത്രീയുടെ (ശൂദ്രന്‍) പുത്രനായിരുന്നു. മതംഗ മഹര്‍ഷി ആദിവാസിയായിരുന്നു. അതിനാല്‍ തന്നെ വര്‍ണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കര്‍മ്മത്തില്‍ അധിഷ്ടിതമാണ്. ഇതിനെ കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ‘മനുസ്മൃതി”യില്‍ ഉണ്ട്.

(ചിലപ്പൊ ഒരു എപ്പിസോഡും കൂടി കാണും…)
(സാന്‍ഡോസ്, വേണേല്‍ വിക്കിയില്‍ ഇടാം…)