My Area

Get going... You are safe in my area!

Tag: സിനിമ

ഈരം – സിനിമ

തമിഴ് സിനിമകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. തിരഞ്ഞെടുക്കുന്ന പ്രമേയമാകട്ടെ, അത് അവതരിപ്പിക്കുന്ന രീതിയാകട്ടെ, എന്തിലും ഒരു വ്യത്യസ്തത അവര്‍ തരും. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന രീതിയില്‍ ഇവിടെ ചിത്രങ്ങള്‍ എടുക്കുന്നത് വളരെ വിരളം. എന്നാല്‍ , പൊതുവേ നമ്മള്‍ മലയാളികള്‍ക്ക് ഉള്ള ഒരു ധാരണ- തമിഴില്‍ പണം വാരി എറിഞ്ഞാണ് ഹിറ്റുകള്‍ ഉണ്ടാക്കുന്നത്, എന്നത് പൊട്ട തെറ്റാണ് എന്ന് തെളിയിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് തമിഴ് സിനിമാ ചരിത്രത്തില്‍ തന്നെ ഒരു വമ്പന്‍ ഹിറ്റ് ആയ ‘ചെന്നൈ 600028’ എന്ന ചിത്രം. ഡയറക്റ്റര്‍ ശങ്കര്‍ നിര്‍മ്മിച്ച “കാതല്‍‌ “ ആരും മറക്കാന്‍ ഇടയില്ല. ഇവയൊന്നും തന്നെ പണക്കൊഴുപ്പിന്റെയൊ, താരാരാധനയുടെ പേരിലോ ഹിറ്റ് ആയവ അല്ല. മറിച്ച് നിസ്സാരമായ ഒരു കഥ, മികച്ച സാങ്കേതിക വിദ്യ, അതിലും മികച്ച അവതരണ രീതി. ഇവയുടെ ഔട്ട്പുട്ട് ആണ്.

പൊതുവേ ഡയറക്റ്റര്‍ ശങ്കറിനേ കുറിച്ച് പറയുന്ന ഒരു കാര്യം, ആള് സിനിമ ഡയറക്റ്റ് ചെയ്യുമ്പോള്‍ വളരെ അധികം പണം ചിലവാക്കുകയും, നിര്‍മ്മിക്കുമ്പോള്‍ പിശുക്കനാവുകയും ചെയ്യും എന്നാണ്. എന്നാല്‍, ഈ വാദത്തിനു ഒരു അപവാദമാണ് ഡയറക്ടര്‍ ശങ്കര്‍ നിര്‍മ്മിച്ച്, അറിവഴകന്‍ സം‌വിധാനം ചെയ്ത – ‘ഈരം’.

ഈരം തിയേറ്റര്‍ റിലീസ് പോസ്റ്റര്‍

ഈരം തിയേറ്റര്‍ റിലീസ് പോസ്റ്റര്‍

ഈരം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍, ശങ്കറിന്റെ മുന്‍‌ ചിത്രങ്ങളിലെ പോലെ തന്നെ സൂപ്പര്‍ താരങ്ങള്‍ അല്ല. മറിച്ച്, ഏതാനും ചില ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച നന്ദ, മൃഗം എന്ന വിവാദ ചിത്രത്തിലെ  നായകന്‍ ആദി, സിന്ധു മേനോന്‍, ശരണ്യാ മോഹന്‍, ശ്രീനാഥ് എന്നിവരാണ്. (തമിഴിലെന്താ സുന്ദരിമാരില്ലേ എന്ന് തോന്നിപ്പോകും!).

കഥാപാത്രങ്ങള്‍:

രമ്യ – സിന്ധു മേനോന്‍

ബാലകൃഷ്ണന്‍ (ബാല) – നന്ദ

വാസുദേവന്‍, ACP (വാസു) – ആദി

ദിവ്യ – ശരണ്യ

വിഘ്നേഷ് (വിക്കി), ബാലയുടെ സുഹൃത്ത് – ശ്രീനാഥ്

പ്രമേയം അല്പം പഴയത് തന്നെ. ഒരു ഭാര്യ ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുന്നു. അവരുടെ അപ്പാര്‍ട്ട്മെന്റിലെ തന്നെ ചില വ്യക്തികളും തുടരെ മരിക്കുന്നു. ഈ കേസ് അന്വേഷിക്കാന്‍ നായികയുടെ കലാലയ കാല പ്രണയിതാവ് വരുന്നു. ആത്മഹത്യ എന്ന് തീര്‍പ്പാക്കിയ കേസ് വീണ്ടും കുത്തിപ്പൊക്കി അന്വേഷണം തുടങ്ങുന്നു. ഒരു തുമ്പും ഇല്ലാത്ത കേസ് അന്വേഷിച്ച് തുടങ്ങുന്ന നായകന്, ഏതോ ഒരു ശക്തി മുന്നോട്ട് നീങ്ങാനുള്ള ലീഡുകള്‍ കൊടുത്തുകൊണ്ടിരിക്കുന്നു. അവിടെയാണ് സംവിധായകന്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. സാധാരണാ സോ കാള്‍ഡ് പാണ്ടിപ്പടങ്ങളിലെ പോലെ വെള്ള സാരി ഉടുത്ത പ്രേതം വന്ന് പറയുകയല്ല. മറിച്ച്  താന്‍ മരിക്കാനുണ്ടായ സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും കാണിച്ചു കൊടുത്താണ് കഥ മുന്നോട്ട് പോകുന്നത്.

മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുമായി ആശയ വിനിമയം നടത്തുന്നുണ്ടോ? അഥവാ നടത്താനാവുമോ എന്നത് ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത ഒരു കാര്യമായിരിക്കാം. പക്ഷേ, മരണാനന്തര ജീവിതം എന്നത് വിശ്വസിക്കുന്നവര്‍ക്ക് ഈ സിനിമ ദഹിക്കും. അല്ലാത്തവര്‍ക്ക് ഒരു ഡൈജീന്‍ കൂടി വേണ്ടി വരും! ഓരോ മരണം നടക്കുന്നതിനും തൊട്ട് മുന്‍പ്, അടുത്തമരണത്തിന്റെ സൂചന തരുന്ന രീതി നന്നായി. ചുവന്ന നിറം, ഈര്‍പ്പം എന്നിവ സംവിധായകന്‍ ശരിക്കും ഉപയോഗിച്ചിരിക്കുന്നു. പടത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയും ഉള്ള ഒരു കഥാപാത്രവും ഇതേ ഈര്‍പ്പം ആണ്.

ഈ സിനിമയിലെ എടുത്ത് പറയേണ്ട മറ്റൊരു സംഗതി സംഗീതമാണ്. ബോയ്സ് എന്ന പടത്തില്‍ കൃഷ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തമന്‍ ആണ് സംഗീത സംവിധായകന്‍‌ . മൂന്ന് പാട്ടും സ്കോറും മികച്ചതാണ്. അതിലും, “തറയിറങ്കിയ പറവൈ പോലവേ“ എന്ന പാട്ടാകട്ടെ പുതുമയും അതോടൊപ്പം തന്നെ സിനിമയുടെ പേരിലുള്ള ഈര്‍പ്പവും ഉള്ളതാണ്. നൂറില്‍ നൂറ്! കേട്ട് നോക്കൂ:

ഇതിനു താഴെ, സിനിമയുടെ സസ്പന്‍സ് ഞാന്‍ എഴുതുന്നുണ്ട്. ഈ സിനിമ കാണണം എന്നുള്ളവര്‍ താഴോട്ട് വായിക്കാതിരിക്കുന്നതാണ് നല്ലത്. ഇവിടം മുതല്‍ താഴെ കാണുന്ന # സിമ്പല്‍ വരെ സെലെക്റ്റ് ചെയ്യുക.

എന്തിനും ഏതിനും സെക്കന്‍ഡ് ഹാന്ഡ് എന്നതിനു തന്റെ ജീവിതത്തില്‍ സ്ഥാനമില്ല എന്ന് തീരുമാനമുള്ള ആളാണ് രമ്യയുടെ ഭര്‍ത്താവ് ബാല. ഒരിക്കല്‍ റസ്റ്ററന്റില്‍ വച്ച് പഴയ ഒരു കോളജ് കൂട്ടുകാരിയെ കാണുന്നു. പക്ഷെ, അവളുടെ ഭര്‍ത്താവല്ല അവളോടൊപ്പം എന്ന് മനസ്സിലാക്കുന്ന ബാലയും വിക്കിയും ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളുടെ രീതികളെ കുറിച്ച് സംസാരിക്കുന്നു. ഈ അവസരത്തില്‍ വിക്കി പറയുന്നു, ഭര്‍ത്താക്കന്മാര്‍ ജോലിക്ക് പോയ്ക്കഴിഞ്ഞാല്‍ പല ഭാര്യമാരും അന്യ പുരുഷന്മാരെ വീട്ടിലേക്ക് വിളിക്കാറുണ്ട് എന്ന്. ഇത് മുതല്‍ ബാലയ്ക്ക് രമ്യയെ സംശയമായി തുടങ്ങുന്നു. ഒരു സമയം രമ്യ തന്റെ പ്രണയത്തെക്കുറിച്ച് ബാലയോട് പറയുന്നു. അതിനു ശേഷം പലപ്പോഴും ബാല രമ്യയെ പഴയ പ്രേമത്തിന്റെ കാര്യം പറഞ്ഞ് കുത്തി നോവിക്കുന്നു.

ഈ സംഭവങ്ങള്‍ക്ക് സമാന്തരമായി, ബാലയുടെ ഫ്ലാറ്റിന്റെ എതിര്‍ ഫ്ലാറ്റിലെ ഒരു പെണ്‍കുട്ടിക്ക് ഒരു പയ്യനുമായി അവിഹിതം ഉള്ളത് കാണിക്കുന്നു. രണ്ടുംകൂടി ഇടക്കിടെ വീട്ടില്‍ വച്ച് തന്നെ ഡിങ്കോള്‍ഫിക്കേഷന്‍ ആക്കുന്നു. ഇത് അറിയുന്ന രമ്യ ആ പെണ്‍കുട്ടിയെ ഉപദേശിക്കാന്‍ ശ്രമിക്കുന്നു. രമ്യ കാര്യമറിഞ്ഞു എന്നറിഞ്ഞ ആ പയ്യന്‍ , താന്‍ രമ്യയെ കാണാനാണ് അവിടെ വന്നത് എന്ന രീതിയില്‍ പലരും ശ്രദ്ധിക്കുന്ന രീതിയില്‍ തന്നെ വരുത്തി തീര്‍ത്തു. ഇടക്ക് ഒരു ഞരമ്പ് അമ്മാവന്റെ കാര്യവും പറയുന്നു. അതും രമ്യയുടെ അറിവില്‍ വരുന്നു. ഇങ്ങനെ രമ്യയ്ക്ക് അറിയാവുന്ന അവിഹിത-ഞരമ്പ് ടീമുകളൊക്കെ ചേര്‍ന്ന്, രമ്യക്ക് അവിഹിതമുണ്ട് എന്ന് വരുത്തിതീര്‍ക്കുന്നു. “സെക്കന്‍ഡ് ഹാന്‍ഡ്“ ആയ ഭാര്യയെ തനിക്ക് വേണ്ട എന്ന് തീരുമാനിക്കുന്ന ബാല, കാപ്പിയില്‍ ഉറക്ക ഗുളിക ഇട്ട് രമ്യക്ക് കൊടുക്കുന്നു. ബോധ രഹിതയാകുമ്പോള്‍ ബാത്ത് റ്റബ്ബില്‍ ഇട്ട് വെള്ളം തുറന്ന് വിടുന്നു. രമ്യ തന്നെ തന്റെ കൈപ്പടയില്‍ തന്നെ മുന്‍പ് എഴുതിയ ഒരു ആത്മഹത്യ കുറിപ്പ് ഇതിനു വേണ്ടി ഉപയോഗിക്കുന്നു.

മരിച്ചവര്‍ അവര്‍ മരിച്ച സാഹചര്യങ്ങളെ മീഡിയമാക്കി ജീവിച്ചിരിക്കുന്നവരോട് ആശയ വിനിമയം നടത്തും  എന്ന ഒരു കോണ്‍സപ്റ്റിലാണ് പടം നടക്കുന്നത്. വെള്ളം, ചുവപ്പ് നിറം, ലെഫ്റ്റ് ഹാന്‍ഡഡ് ആയ രമ്യ എന്നീ കാര്യങ്ങള്‍ വളരെ അധികം സ്വാധീനം ചെലുത്തുന്നു. രമ്യ, ദിവ്യയിലൂടെ സംസാരിക്കുമ്പോള്‍ ദിവ്യ ഇടം കൈ ഉപയോഗിക്കുന്നതും, ഒടുവില്‍ ബാലയിലൂടെ തന്നെ സത്യം പുറത്ത് കൊണ്ടുവരുന്നതും അല്പം സിനിമാറ്റിക്ക് ആയി എങ്കില്‍ പോലും, തീര്‍ച്ചയായും പുതുമ അവകാശപ്പെടാം.

#

മൊത്തത്തില്‍ പടം ഓക്കേ ആണ്‍!

ഇസൈ തമിഴ് – ഇളയരാഗം

കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ നട്ടെല്ലിന്റെ ചെറിയ പ്രശ്നവുമൊക്കെയായി ബെഡ് റെസ്റ്റിലാണ്. ഈ സമയത്താണ് എന്റെ ലാപ്ടോപ്പിലെ പാട്ടുകളൊക്കെ ഒന്ന് ഓര്‍ഗനൈസ് ചെയ്ത് വയ്കാനുള്ള സാവകാശം കിട്ടിയത്. നോക്കി വന്നപ്പൊ, നല്ല മെലോഡിയസ് ആയ ഒരു സെറ്റ് പാട്ടുകള്‍ എന്റെ കൈവശം ഉണ്ടെന്ന് മനസ്സിലായി. അതില്‍, എന്റെ ഫേവറിറ്റ് പ്ലേലിസ്റ്റ് പരസ്യപ്പെടുത്താം എന്നു കരുതി. വെറുതെ, ഒരു രസത്തിന്.

1. കാതല്‍ ഓവിയം പാടും കാവിയം…
2. ഏതോ മോഹം ഏതോ ദാഹം…
3. ആകായ ഗംഗൈ പൂന്തേന്‍ മലര്‍ സൂടും…
4. പൂമാലയേ തോള്‍ സേരവാ…(മുറ്റ് കോമ്പോസിഷന്‍)
5. കണ്മണിയേ കാതല്‍ എന്‍‌പത്…
6. റോജാവൈ താലാട്ടും തെന്‍‌ട്രല്‍… (മുറ്റ് കോമ്പോസിഷന്‍)
7. രാമനിന്‍ മോഹനം ജാനകീ മന്തിരം… (യേശുദാസ്)
8. മഴൈക്കാല മേഘം ഒന്‍‌ട്ര്… (യേശുദാസ് പാടി. മലയാ‍ളം വേര്‍‌ഷനും ഉണ്ട്)
9. ആയിരം താമരൈ മൊട്ടുക്കളേ വന്ത് ആനന്ദ കുമ്മിയൈ കൊട്ടുങ്കളേ…
10. അടി ആത്താടീ ഇള മനസ്സൊന്നു രക്കകട്ടി പറക്ക്‌ത്… (സത്യരാജ്-രേഖ. ജാനകിയമ്മ പാടി)
11. പൊത്തി വച്ച മല്ലികമൊട്ട്… (പാണ്ട്യന്‍. എസ്.പി.ബി പാടിയത്)
12. വെള്ളൈ പുറാ ഒന്‍‌ട്ര് ഏങ്കുത്…
13. കാതല്‍ വൈഭോഗമേ… (തലൈവര്‍ രജിനി)
14. വളയോസൈ കല കല കലവെന… (സിനിമ: സത്യാ, കമലഹാസന്‍, അമല)
15. പൂങ്കാറ്റൃ പുതുതാനത്… (കമല്‍, ശ്രീദേവി സിനിമ:മൂന്‍‌ട്രാം പിറൈ)
16. വെട്ടിവേരു വാസം (നടികര്‍ തിലകം ശിവാജി ഗണേശന്‍, രാധ. സിനിമ- മുതല്‍ മര്യാദൈ- കണ്ടിരിക്കേണ്ട ഒരു പടം)
17. എന്ന സത്തം ഇന്ത നേരം… (സിനിമ: പുന്നഗൈ മന്നന്‍. കമല്‍, രേഖ, രേവതി)
18. കൂ കൂ എന്‍‌ട്ര് കുയില്‍ കൂവാതോ…
19. കീരവാണി… (അക്രമം… ഇത് നിങ്ങള്‍ കേള്‍‌ക്കണം)
20. ആകായ വെണ്ണിലാവേ (സിനിമ: അരങ്കേട്രവേളൈ)
21. ദേവന്‍ കോയില്‍…
22. അന്തിമഴൈ പൊഴികിറത് … (സിനിമ:രാജപാര്‍‌വ്വൈ. കമല്‍, മാധവി)
23. നാന്‍ തേടും സവ്വന്തിപ്പൂവിത്… (നല്ല രസ്യന്‍ പാട്ട്)
24. ഇന്നും എന്നൈ എന്ന സെയ്യപോകിറായ്…
25. മുത്തുമണി മാല, എന്ന തൊട്ടു തൊട്ടു താലാട്ട…
26. സീര്‍ കൊണ്ടുവാ, വെണ്മേഘമേ…(നല്ല പാട്ട്)
27. പനിവിഴും മലര്‍‌വനം…(നിനവിരുക്കും വരൈ നിത്യ)
28. സംഗീത മേഘം തേന്‍‌സിന്തും നേരം… (ഉദയഗീതം)
29. ഷെമ്പഗമേ, ഷെമ്പഗമേ…(സിനിമ: എങ്ക ഊരു പാട്ടുക്കാരന്‍)
30. മദുര മരിക്കൊഴുന്ത് വാസം…
31. രാസാത്തി ഉന്ന കാണാത നെഞ്ജം…(വൈദേഹി കാത്തിരുന്താള്‍)
32. പൂങ്കാട്ര് തിരുമ്പുമാ… (മുതല്‍ മരിയാദൈ)
33. നാന്‍ പാടും മൌനരാഗം (ഇദയ കോവില്‍)
34. രാജ രാജ സോഴന്‍ നാന്‍… (രട്ടൈവാല്‍ കുരുവി… മോഹന്‍)
35. തെന്‍‌ട്രല്‍ വന്ത് എന്നൈ തൊടും…
36. നിന്നു കോഹ്‌രി വര്‍‌ണ്ണം… (അഗ്നി നക്ഷത്രം)
37. തോഹൈ ഇള മയില്‍… (ഏതോ മോഹന്‍ പടം)

മേല്‍‌പ്പറഞ്ഞതെല്ലാം തന്നെ ഇളയരാജാ എന്ന അത്ഭുതപ്രതിഭയുടെ വിരല്‍‌തുമ്പില്‍ നിന്നും ഉതിര്‍ന്നു വീണ സംഗീത മാല്യങ്ങളാണ്.

പാട്ടുകളുടെ ലിസ്റ്റ് തീര്‍ന്നിട്ടില്ല… സമയം തീര്‍ന്നു! ഇനി എണീറ്റിരിക്കുമ്പോള്‍ ബാക്കി എഴുതാം. നല്ല മുതുകു വേദന.

വാമനന്‍

(ഇത് ഒരു സിനിമാ നിരൂപണമായി കാണാന്‍ സാധിക്കില്ല. ഒരു ശരാശരി ചെറുപ്പക്കാരന്റെ അഭിപ്രായങ്ങള്‍ മാത്രം.)

നംഗനല്ലൂരിലെ വെറ്റ്രിവേല്‍ തിയെറ്ററില്‍ ഇന്നു ഞാന്‍ വാമനന്‍ എന്ന പടം കാണാന്‍ പോയിരുന്നു. പേര് പോലെ തന്നെ, വാമനനെ പോലത്തെ ഒരു കൊച്ചു പയ്യന്‍ പെട്ടെന്ന് വിശ്വരൂപം കൊള്ളുന്നത് പോലെയാണ് കഥയുടെ ഗതിയും.

ഡ്രീം വാലീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, ഐ അഹ്മദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാങ്കേതികമായി, അഹ്മദിന്റെ കഴിവ് ഈ ചിത്രം എടുത്ത് പറയും. തന്റെ ക്രൂവും നല്ല പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവച്ചിട്ടുണ്ട്. അരവിന്ദ് കൃഷ്ണയുടെ കാമറയും സ്പെഷല്‍ ഇഫെക്റ്റ്സും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഇതിനെല്ലാം പുറമേ, സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയ്യും നല്ല അഭിനയം കാഴ്ച്ച വച്ചു.

ഇനി ചിത്രത്തെ കുറിച്ച് പറയണമെങ്കില്‍, തുടക്കം തന്നെ ലക്ഷ്മി റായിയുടെ (പൂജ) ബികിനി സീന്‍പിടിത്തമാണ്! ലക്ഷ്മി റായ് ഒരു മോഡലായാണ് സിനിമയില്‍ എത്തുന്നത്. ചുമ്മാ പറയരുതല്ലൊ… എന്തൊരു കളറ്‌. അടുത്തത് നമ്മുടെ നായകന്റെ (ആനന്ദ്) ഇണ്ട്രോ ആണ്. സിനിമയില്‍ അഭിനയിച്ച് ഒരു വലിയ ഹീറോ ആകണം എന്ന ആഗ്രഹത്തോടെ തൂത്തുക്കുടിയില്‍ നിന്നും മദ്രാസില്‍ എത്തിയ ആളാണ്. നായകന്റെ കൂട്ടുകാരനായെത്തുന്നത് (ചന്ദ്രു) സന്താനം ആണ്. ഈ റോളിന് സന്താനം തന്നെ വേണം. അയാള്‍ കലക്കി. എല്ലാം ടൈമിങ് കോമഡി ആണ്. കൂടാതെ, പുതുമുഖം പ്രിയ, ഊര്‍വ്വശി, ‘തലൈവാസല്‍’ വിജയ്, റഹ്മാന്‍, സമ്പത്ത്, രോഹിണി തുടങ്ങിയവരും ഉണ്ട്.

ഊര്‍വ്വശിക്ക് പറയത്തക്ക റോളൊന്നും ഇല്ല, കുറച്ച് ചളു കോമഡി കാണിച്ചു പോകുന്നതേ ഉള്ളൂ. പ്രിയ എന്ന പുതുമുഖ നായികയ്ക്കും കാര്യമായി ഒന്നും ചെയ്യാനുള്ള അവസരം ലഭിച്ചില്ല. എന്നു മാത്രമല്ല, സിനിമയുടെ അവസാനം ലോജിക്കിന് അടി കിട്ടുന്ന രീതിയിലുള്ള ചില ചെയ്ത്തുകളും ഉണ്ട്. റഹ്മാന്‍ അവസാനം വരെയും നല്ലവനാണോ ദുഷ്ടനാണോ എന്ന സസ്പെന്‍സ് കൊള്ളാം. സമ്പത്ത് പതിവുപോലെ തന്നെ തന്റെ വില്ലത്തരവുമായി എത്തുന്നു, പുതുമ നോ നോ. തലൈവാസല്‍ വിജയ് കുറച്ച് കാലമായി പോസിറ്റിവ് റോള്‍സ് ചെയ്ത് വന്നിരുന്നു… പക്ഷേ ഈ പടത്തില്‍ ടോട്ടലീ നെഗറ്റിവ് കാരക്റ്റര്‍. എല്ലാരും അവരവരുടെ ജോലി ഭംഗിയായി ചെയ്തിരിക്കുന്നു.

സംഗതി പഴയത് തന്നെ. നായകന്‍ ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ വരുന്നു. നായികയെ മെട്രോ സ്റ്റേഷനില്‍ കാണുന്നു, “കണ്ടതും കാതല്‍” വരുന്നു. പിന്നെ അവളെ വളക്കുന്നു… ഇതിനിടയില്‍ നായകന്‍ ഒരു കുഴപ്പത്തില്‍ ചെന്ന് ചാടുന്നു, എതിരാളികള്‍ എല്ലാം വന്‍ പുള്ളികള്‍. നായകന്‍ രക്ഷപെടുമോ അതോ മരിക്കുമോ?! സംശയമെന്ത്? നായകന്‍ എല്ലാ വില്ലന്മാരെയും കൊന്ന് രക്ഷപെടുന്നു. എന്തായാലും ജയ് ഫൈറ്റ് ചെയ്യുന്നതായൊന്നും കാണിക്കുന്നില്ല. അത് കൊണ്ട് പടം കണ്ടിരിക്കാന്‍ പറ്റി.

പാട്ടുകളുടെ കാര്യം പറഞ്ഞാല്‍, ഇളയരാജ കഴിഞ്ഞാല്‍ അടുത്ത മെലഡി കിങ് ആരെന്ന ചോദ്യത്തിനു ഒരു ഉത്തരമാണ് യുവന്‍ ശങ്കര്‍ രാജ. എ പെര്‍ഫക്റ്റ് വര്‍ക്ക്. മൂന്ന് പാട്ടുകള്‍ എനിക്കിഷ്ടപ്പെട്ടു:
1‌) ലക്കീ സ്റ്റാര്‍
2) ഒരു ദേവതൈ പാര്‍ക്കും നേരമിത് (സൂപ്പര്‍… രൂപ്‌ കുമാര്‍ രാഥോഡ് കലക്കി)
3) ഏതോ സെയ്കിറായ് (ജാവേദ് അലിയും കലക്ക് കലക്ക് കലക്കി)

എടുത്ത് പറയേണ്ട ഒരു കാര്യം ഗാനരംഗങ്ങളുടെ ചിത്രീകരണം ആണ്. സൂപ്പര്‍.

എല്ലാമുണ്ടെങ്കിലും ഇന്റര്‍വെല്ലിനു ശേഷം തിരക്കഥ ഇത്തിരിക്കൂടെ സീരിയസ്സായി കൈകാര്യം ചെയ്തിരിക്കാം.

വിക്കിച്ചേട്ടന്‍ പറഞ്ഞതനുസരിച്ച്, ഈ പടം തുടങ്ങിയപ്പോള്‍ വേറെ പേരായിരുന്നു- “മറൈന്തിരുന്ത് പാറ്ക്കും മര്‍മ്മമെന്ന?” (തില്ലാനാ മോഹനാമ്പാള്‍ എന്ന പടത്തിലെ പാട്ടിന്റെ ആദ്യ വരി), ഇതിലെ നായകന്റെ റോള്‍ ആദ്യം ജീവയ്ക്കായി ഒരുക്കിയതാണ്. പിന്നെ ആളെ മാറ്റി.

കണ്ടിരുന്നപ്പോ തോന്നിയ ഒരു കാര്യം… ജയ് ചില ആംഗിളില്‍ നിന്നു നോക്കിയാല്‍ വിജയുടെ തനി പകര്‍പ്പ് തന്നെ….!

photo courtesy: http://anandhansubbiah.com